ചെങ്ങന്നൂർ: ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നാലു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന അവൽനേർച്ച നാളെ നടക്കും. രാവിലെ പത്തിന് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷമാണ് വിശ്വാസികൾക്കായി നേർച്ച അവൽ വിതരണം ചെയ്യുന്നത്.
അക്കാമ്മ വല്യമ്മച്ചി പകർന്നുനൽകിയ സ്നേഹക്കൂട്ടായ്മ
നാനൂറിൽപരം വർഷങ്ങൾക്കുമുമ്പ് മുക്കത്ത് തറവാട്ടിലെ അക്കാമ്മ വല്യമ്മച്ചി ആരംഭിച്ച ലളിതമായൊരു ആചാരമാണ് ഇന്ന് നാടിന്റെ മുഴുവൻ നേർച്ചയായി മാറിയത്. പണ്ട് പെസഹ വ്യാഴാഴ്ച വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ തനിക്ക് കഴിക്കാനായി മടിക്കുത്തിൽ കരുതിയിരുന്ന അവൽ, കുർബാന കഴിഞ്ഞ് പള്ളിമുറ്റത്തുള്ളവരുമായി പങ്കുവച്ചു കഴിക്കുന്ന പതിവ് വല്യമ്മച്ചിക്കുണ്ടായിരുന്നു.
1901-ൽ മുക്കത്ത് കുടുംബയോഗം രൂപീകരിച്ചതോടെ ഈ ആചാരം പിൻതലമുറ ഏറ്റെടുക്കുകയും വിപുലമായ രീതിയിൽ അവൽനേർച്ചയായി നടത്തിവരികയും ചെയ്യുന്നു.
എട്ടു നാക്കുള്ള ചിരവയും അപൂർവ ചടങ്ങുകളും
അവൽ നേർച്ചയിലെ ഏറ്റവും വലിയ പ്രത്യേകത തേങ്ങ തിരുമ്മാൻ ഉപയോഗിക്കുന്ന എട്ടു നാക്കുള്ള ചിരവയാണ്. ഒറ്റത്തടിയിൽ തീർത്ത ഈ അപൂർവ ഉപകരണം വർഷത്തിലൊരിക്കൽ പെസഹായുടെ തലേദിവസം മാത്രമാണ് പുറത്തെടുക്കുന്നത്. ജാതിമതഭേദമെന്യേ നൂറുകണക്കിന് ആളുകളാണ് ഈ ചിരവയിൽ തേങ്ങ തിരുമ്മുന്ന ചടങ്ങിൽ പങ്കാളികളാകാൻ പള്ളിയിലെത്തുന്നത്.
ഒരുക്കങ്ങൾ ഇങ്ങനെ:
അവൽ: 320 കിലോ
തേങ്ങ: വിശ്വാസികൾ വീടുകളിൽനിന്ന് നൽകുന്ന 1500 എണ്ണം
ശർക്കര: 14 പാട്ട
കൂടാതെ വിവിധ സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്.
ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന തയാറെടുപ്പുകൾ നാളെ പുലർച്ചെ ആറിനാണ് പൂർത്തിയാകുന്നത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈദികൻ ആശീർവദിക്കുന്ന അവൽ വാങ്ങാൻ വിശ്വാസികൾ പ്രത്യേക മേൽമുണ്ട് കരുതുന്നത് ഈ നേർച്ചയുടെ മറ്റൊരു സവിശേഷതയാണ്.
മുക്കത്ത് കുടുംബയോഗം ഭാരവാഹികളായ പുന്നൂസ് ജോർജ് മൂത്തേടത്ത് (പ്രസിഡന്റ്), ജോർജ് ജോസ് നമ്പൂമഠം (സെക്രട്ടറി), മോൻസി കപ്ലാശേരിൽ (ട്രഷറർ), സണ്ണി ജോസഫ് വടക്കേപറമ്പിൽ (ജനറൽ കൺവീനർ), ജോൺസൺ കുറ്റിക്കാട്ടിൽ, അജി ഈപ്പൻ അപ്പിലിമഠം, ജോൺ പാലങ്ങാട്ടിൽ (ജോയിന്റ് കൺവീനർമാർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.